വെള്ളത്തിലായ രത്നക്കല്ല്

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത്, മാമച്ചൻ എന്നൊരു മനുഷ്യൻ ജീവിച്ചിരുന്നു.  വലിയ ദൈവഭക്തനായിരുന്ന അയാൾ സദാസമയവും പ്രാർഥിക്കുന്ന ഒരു കാര്യമുണ്ട്-

"ഭഗവാനേ, എന്നെ ഒരു പണക്കാരനാക്കണേ!"

എന്നാൽ, ഭഗവാൻ ഒട്ടും കനിഞ്ഞില്ല. പക്ഷേ, അയാൾ പ്രാർഥനയ്ക്ക് ഒട്ടും മുടക്കം വരുത്തിയില്ല.

ഒരു ദിവസം, കൂലിപ്പണി കഴിഞ്ഞ് വൈകുന്നേരം സിൽബാരിപ്പുഴയിൽ കുളിക്കാൻ വന്നതാണ് മാമച്ചൻ. കുളി കഴിഞ്ഞു കരയ്ക്കു കയറി അല്പനേരം, മരച്ചുവട്ടിലിരുന്ന് തന്റെ പ്രയാസങ്ങളൊക്കെ ഓർക്കുകയായിരുന്നു അയാൾ. അതിനിടയിൽ പതിവുപോലെ തന്റെ പ്രാർഥനയും തുടങ്ങി -

"ഭഗവാനേ, എന്നെ ഒരു കാശുകാരനാക്കണേ"

അതേസമയം, ആ വലിയ മരത്തിന്റെ മറവിൽ ഒരു സന്യാസി ഇരിപ്പുണ്ടായിരുന്നു.

മാമച്ചന്റെ പ്രാർഥന കേട്ട് അയാൾ പൊട്ടിച്ചിരിച്ചു.

അപ്പോൾ, മാമച്ചൻ അമർഷത്തോടെ പറഞ്ഞു -

"രണ്ടു ദിനം കൊണ്ട് തോളിൽ മാറാപ്പു കയറ്റാനും മാളികപ്പുറത്തേറ്റാനും ഭഗവാന് ഒരുപോലെ നിസ്സാര കാര്യമാണെന്ന് സന്യാസിക്ക് അറിയില്ലേ? എന്റെ പ്രാർഥന ന്യായമല്ലേ?"

സന്യാസി അല്പനേരം കണ്ണടച്ച് മിണ്ടാതിരുന്നു. പിന്നീട്, പറഞ്ഞു -

"ഈ പ്രാർഥന നീ വർഷങ്ങളായി പ്രാർഥിക്കുന്നതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ, ഞാൻ നിന്നെ സഹായിക്കാം. ദാ.., അവിടെ കഴിഞ്ഞ പ്രളയത്തിൽ പുഴമണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. അതിലെ ഓരോ ചരൽക്കല്ലും പെറുക്കി പുഴയിലേക്ക് എറിയുക. ഓരോന്നും എറിയും നേരത്ത് എണ്ണുകയും വേണം. അങ്ങനെ നീ ഓരോ കല്ലും എറിഞ്ഞ് ഒഴിവാക്കുമ്പോൾ അതിനുള്ളിലെ ഒരു രത്നക്കല്ലും നിന്റെ കയ്യിൽ വരും. അതു വിറ്റ് പ്രഭുവായി ജീവിക്കാമല്ലോ"

അതു കേട്ടപ്പോൾ മാമച്ചന് ഏറെ സന്തോഷം തോന്നി.

"അവസാനം, ഭഗവാൻ എന്റെ പ്രാർഥന കേട്ടിരിക്കുന്നു!"

അയാൾ, വേഗം ചരൽക്കൂനയുടെ അടുത്തെത്തി. ഓരോ കല്ലും തിരിച്ചും മറിച്ചും നോക്കി പുഴയിലേക്ക് എറിയാൻ തുടങ്ങി. കൃത്യമായി എണ്ണുകയും ചെയ്തു. ആദ്യം ഓരോ കല്ലും നന്നായി ശ്രദ്ധിച്ചെങ്കിലും പിന്നെ നൂറു കഴിഞ്ഞപ്പോള്‍ എണ്ണവും എറിയലും ശക്തി കുറഞ്ഞ ഒന്നായി മാറി. ഇരുന്നൂറു കഴിഞ്ഞപ്പോള്‍ വെറും യാന്ത്രികമായി മാറി. പിന്നെ, മുന്നൂറ് അടുത്തപ്പോള്‍ വെറും അലക്ഷ്യമായി എറിയാന്‍ തുടങ്ങി. നാനൂറു കഴിഞ്ഞപ്പോൾ മാമച്ചൻ സംശയത്തോടെ ചിന്തിച്ചു തുടങ്ങി -

"ഈ സന്യാസി വെറുതെ പരീക്ഷിക്കാന്‍ എന്നോടു പറഞ്ഞതാകുമോ?"

അയാൾ സന്യാസിയെ നോക്കിയപ്പോൾ അദ്ദേഹം മരച്ചുവട്ടിൽ കിടന്ന് ഉറങ്ങുകയാണ്! അവനു ദേഷ്യമായി.

"ഹേ...സന്യാസി, കല്ലെറിഞ്ഞ് എന്റെ കൈ മടുത്തിരിക്കുന്നു. താങ്കൾ എന്നെ പറ്റിക്കുകയായിരുന്നോ?"

സന്യാസി എണീറ്റ് അവനോടു പറഞ്ഞു -

"നീ എറിഞ്ഞ മുന്നൂറ്റി മൂന്നാമത്തെ കല്ല് വില പിടിച്ച രത്നക്കല്ലായിരുന്നു! നിന്റെ അശ്രദ്ധ മൂലം കയ്യിൽ വന്ന സൗഭാഗ്യം പുഴയുടെ ആഴത്തിലെവിടെയോ ചെളിയിൽ പുതഞ്ഞിരിക്കുന്നു"

മാമച്ചന് നിരാശയും കോപവും ഒന്നിച്ചു വന്നു!

"എടോ, പരട്ട സന്യാസീ, എങ്കിൽപ്പിന്നെ തനിക്കിത് നേരത്തേ എഴുന്നെള്ളിക്കാൻ മേലായിരുന്നോ? ഞാൻ മുന്നൂറ് എണ്ണിയപ്പോൾ പോലും ഇതെല്ലാം അറിഞ്ഞു കൊണ്ട് ഒന്നുമറിയാത്ത ഭാവത്തിൽ കിടന്നുറങ്ങിയിരിക്കുന്നു!"

സന്യാസി പുഞ്ചിരിയോടെ പറഞ്ഞു -

"നീ ഈ ആയുസ്സിൽ പണക്കാരനാകാൻ ഭഗവാൻ സമ്മതിക്കില്ല. കാരണം, ഓരോ കല്ലും നോക്കി ആത്മാർഥതയോടെ ഇത്രയും ഗൗരവമുള്ള കർമ്മം പൂർത്തിയാക്കാൻപോലും നിനക്കു കഴിവില്ല. മാത്രമല്ല, രത്നക്കല്ലു കിട്ടാഞ്ഞിട്ട് ഒരു ഗുരുവിനെ ചീത്ത വിളിക്കുന്ന  ഇത്രയും നികൃഷ്ടനെങ്കിൽ രത്നം കിട്ടിയാൽ നീയൊരു വലിയ ദുഷ്ടനായി മാറും!"

അതു കേട്ട്, മാമച്ചന് യാതൊരു കുലുക്കവും ഉണ്ടായില്ല. അയാള്‍ അന്നേരം  കോപംപൂണ്ടു വിറച്ചുകൊണ്ട് ചരല്‍കൂനയില്‍ ചെന്ന് ആഞ്ഞുതൊഴിച്ച് ആട്ടിത്തുപ്പി-

"ത്ഫൂ....”  

പിന്നീടൊരിക്കലും അയാൾ ഭഗവാനോടു പ്രാർഥിച്ചതേയില്ല!

ആശയം -

ഈശ്വരനു മുന്നിൽ പരാതികളുടെ പ്രളയമാണ്. എന്നാല്‍, പ്രാര്‍ത്ഥന കേള്‍ക്കാത്ത ഒരു കാര്യം- സ്വന്തം മനസ്സിലെ അഹങ്കാരം മൂലമാകാം. ഒന്നുമില്ലാത്ത സാധുവായ ആള്‍ക്ക് എല്ലാം കിട്ടിക്കഴിഞ്ഞ അവസ്ഥ സങ്കല്പിക്കുക. ഭൂരിഭാഗം ആളുകളും മറ്റൊരു മനുഷ്യരൂപമായി മാറാനായിരിക്കും സാധ്യത. പിന്നെ, അഹങ്കാരവും പൊങ്ങച്ചവും അധികാര ദുര്‍വിനിയോഗവും മറ്റും കുമിഞ്ഞുകൂടി നേര്‍കാഴ്ച പോയി സ്വയം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുമെങ്കിലും, ദൈവത്തിനു മുന്നോട്ടുള്ള പദ്ധതികള്‍ കാണാനും കഴിയും. അങ്ങനെ, ചില നേട്ടങ്ങള്‍ സ്വന്തം വ്യക്തിത്വത്തിനും മറ്റുള്ളവര്‍ക്കും ദോഷമെങ്കില്‍ ഈശ്വരന്‍ അതു നിരസിക്കും. അതില്‍ പരിഭവിച്ചിട്ട്‌ കാര്യമില്ല. 'താണ നിലത്തേ നീരോടൂ' എന്ന പഴമക്കാരുടെ വാക്കുകള്‍.... എന്താ, ശരിയല്ലേ? 

Comments