(675) കാക്ക രാജാവ്

 കാട്ടിലെ രാജാവായിരുന്നു സിംഹം. ഒരിക്കൽ, പക്ഷികളെല്ലാം കൂടി ഒത്തുകൂടി ഒരു തീരുമാനമെടുത്തു - പക്ഷികൾക്കും ഒരു രാജാവ് കൂടിയേ തീരൂ.

അങ്ങനെ, ആ കാട്ടിലുള്ള എല്ലാ പക്ഷികളെയും ഈ കാര്യം അറിയിക്കാൻ തീരുമാനമായി. കാടെങ്ങും കിളികളുടെ വിളംബരം മുഴങ്ങിക്കേട്ടു.

ഈ കാര്യം ഒരു കാക്കയും ശ്രദ്ധിച്ചു. തനിക്ക് എങ്ങനെയും രാജാവായേ മതിയാകൂ എന്ന് കുബുദ്ധിയായ അവൻ തീരുമാനിച്ചു. അതിനായി കാട്ടിൽ കൊഴിഞ്ഞു കിടന്ന പലതരം തൂവലുകൾ അവൻ പെറുക്കിയെടുത്ത് വട്ടപ്പശകൊണ്ട് തൻ്റെ തൂവലുകൾക്കിടയിൽ ചേർത്തു വച്ചു. പ്രാവിൻ്റെയും മയിലിൻ്റെയും തൂവലുകൾ വന്നതോടെ രൂപമാറ്റം വന്ന വലിയൊരു പക്ഷിയായി കാക്ക മാറി.

പക്ഷിമഹാസമ്മേളനം നടന്ന ദിവസം ഈ കാക്കയെ കണ്ട് മറ്റുള്ളവർ അത്ഭുതപ്പെട്ടു. അതു വരെ കാണാത്ത അന്യദേശ പക്ഷിയെന്നു വിചാരിച്ച് അവനെ രാജാവായി തെരഞ്ഞെടുത്തു.

അന്നേരം, ഒരു പ്രാവ് തൻ്റെ തൂവൽ പോലെ തോന്നിച്ചതിനാൽ കാക്കയുടെ വെള്ളത്തൂവലിൽ കൊത്തിയപ്പോൾ അത് അടർന്നു വീണു! മയിൽ വന്ന് മയിൽപ്പീലി അടർത്തി.

ഉടൻ, പക്ഷികൾ ഒന്നടങ്കം പറഞ്ഞു - "ഇതൊരു കാക്കയാണ്! ഈ ചതിയനെ കൊത്തിപ്പറിച്ച് ദൂരെ ദിക്കിലേക്ക് ഓടിക്കുക"

ഗുണപാഠം - ചതിയന്മാരുടെ തൂവലുകൾ കൊഴിഞ്ഞ് സത്യം ഒരുനാൾ പുറത്തു വരും!

Written by Binoy Thomas, Malayalam eBooks - 675 - Aesop story series - 91 PDF -https://drive.google.com/file/d/1yE-FLfQ5QIuC7TrVcY9InHnHXNuVS52e/view?usp=drivesdk

Comments