(935) മാവിന്റെ ഉടമ?

 അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിനു മുന്നിലേക്ക് തർക്കവുമായി രണ്ടു പേർ വന്നു ചേർന്നു. ശങ്കുവും ദത്തനും എന്നായിരുന്നു അവരുടെ പേര്. പിന്നീട്, രാജാവിനു മുന്നിൽ അവരെ ഹാജരാക്കി.

അക്ബർ ചോദിച്ചു - "എന്താണ് നിങ്ങളുടെ പ്രശ്നം?"

ദത്തൻ പറഞ്ഞു - "പ്രഭോ, ഞങ്ങളുടെ വീടുകൾ അടുത്താണ്. പറമ്പിന്റെ അതിർത്തിയിൽ ഒരു വലിയ മാവ് നിൽപ്പുണ്ട്. അതിന്റെ ഉടമസ്ഥാവകാശം ഇയാൾ ഉന്നയിക്കുകയാണ്. ഞാനാണ് ആ മാവ് കുഴിച്ചു വച്ച് ഇത്രയും ആക്കിയത്"

ശങ്കു അതു നിഷേധിച്ചു - "അതു പച്ചക്കള്ളമാണു പ്രഭോ. എന്റെ മാവാണത്!"

അക്ബർ കുഴങ്ങി. ഉടൻ, ബീർബലിനെ വിളിച്ചു - "ആ മാവ് കുഴിച്ചു വച്ചത് ആരാണെന്ന് എങ്ങനെയാണു തെളിവു കിട്ടുന്നത്?"

ബീർബൽ പറഞ്ഞു - "അതു കിട്ടും പ്രഭോ. എനിക്ക് ഒരാഴ്ച സമയം തന്നാൽ മതി"

ബീർബൽ രഹസ്യമായി മൂന്നു പേരെ വിളിച്ച് ചില കാര്യങ്ങൾ ഏൽപ്പിച്ചു. അവർ, അടുത്ത ദിവസം രാത്രിയിൽ തർക്കമുള്ള മാവിന്റെ ചുവട്ടിലെത്തി. രണ്ടു പേർ അതിൽനിന്നും വലിയ ശബ്ദമുണ്ടാക്കി മാങ്ങാ പറിച്ച് കുട്ടയിലാക്കാൻ തുടങ്ങി. മൂന്നാമൻ, അവിടമെല്ലാം നിരീക്ഷിച്ചു കൊണ്ട് ഒളിച്ചു നിന്നു.

ആദ്യം ദത്തനും കുടുംബവും ഈ ശബ്ദം കേട്ട് ഞെട്ടിയെണീറ്റു. ദത്തൻ പറഞ്ഞു - "കള്ളന്മാർ മാങ്ങയെല്ലാം കൊണ്ടുപോകുകയാണ്. നമ്മൾ അറിഞ്ഞ ഭാവം നടിക്കേണ്ട. അല്ലെങ്കിലും ആ മാങ്ങകൾ രാജാവിന്റെ തീർപ്പിനായി കാത്തിരിക്കുന്നതാണല്ലോ. നമുക്കു കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല!"

ഭാര്യയും അതു ശരിവച്ചു. അതേസമയം, ശങ്കുവിന്റെ വീട്ടിലും ഈ ശബ്ദം കേട്ട് ഉണർന്നു.

"എടീ, കള്ളന്മാർ നമ്മുടെ മാങ്ങാ കൊണ്ടുപോകുന്നു. നീ എന്റെ കുറുവടി ഇങ്ങെടുക്ക് '

ശങ്കുവും ഭാര്യയും അലറിക്കൂവി വരുന്നതു കണ്ടപ്പോൾ ബീർബലിന്റെ ആളുകൾ മൂവരും ഓടി മറഞ്ഞു.

അടുത്ത ദിവസം, കൊട്ടാരത്തിൽ ശങ്കുവും ദത്തനും ഹാജരായി. ബീർബൽ പറഞ്ഞു - "ദത്തനെ തുറുങ്കിലടയ്ക്കണം. അവനാണു ചതിയൻ "

ഉടൻ, രാജാവിനോടു കാര്യങ്ങൾ വിശദീകരിക്കവേ ബീർബൽ പറഞ്ഞു - "യഥാർഥ ഉടമയ്ക്കു മാത്രമേ സ്വന്തം മുതല് നഷ്ടപ്പെടുമ്പോൾ ദുഃഖം തോന്നുകയുള്ളൂ. അതാണ് ദത്തനും ഭാര്യയും കളവു കണ്ടിട്ടും സുഖമായി കിടന്നുറങ്ങിയത്"

ബീർബലിന്റെ ബുദ്ധിയിൽ രാജാവിന് ഏറെ മതിപ്പു തോന്നി.

Written by Binoy Thomas, Malayalam eBooks-935 - Birbal story Series - 17, PDF -https://drive.google.com/file/d/1q8NGv_rKL8Jz3_nCh03u0YMUN6EiZJbQ/view?usp=drivesdk

Comments