(937) ഗുജറാത്തി

 ഒരിക്കൽ, അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഒരു പരദേശി കടന്നുവന്നു. അനേകം ലോക ഭാഷകൾ ഒരേ സമയം കൈകാര്യം ചെയ്യാൻ കഴിയുന്ന ആളായിരുന്നു അയാൾ.

കൊട്ടാര സദസ്സിനു മുന്നിൽ അറബി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, സംസ്കൃതം, പേർഷ്യൻ എന്നിങ്ങനെ പലതിലും സംസാരിച്ച് അയാൾ തിളങ്ങി.

ഇതിനിടയിൽ രാജാവ് സദസ്യരോടു ചോദിച്ചു- "ഈ പണ്ഡിതന്റെ സംസാരം  കേട്ടിട്ട് ജന്മദേശം എവിടെയെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ?"

അനേകം ഭാഷകൾ പറഞ്ഞതു കേട്ട് അമ്പരന്ന് ഇരുന്ന കൊട്ടാരവാസികൾ ഒന്നും മിണ്ടാതെ തല കുനിച്ചു. അതിനു ശേഷം, ബീർബലിനോടു രാജാവ് ചോദിച്ചു. ബീർബൽ പറഞ്ഞു - "രാജാവേ നാളെ രാവിലെ ഞാൻ ഉത്തരം തരാം"

അതിനു ശേഷം, ബീർബൽ ഒരു സേവകനെ ചില കാര്യങ്ങൾ ഏൽപ്പിച്ചു. അതിരാവിലെ, പണ്ഡിതൻ ഉറങ്ങിക്കിടന്ന കട്ടിലിനു സമീപം സേവകൻ എത്തി.

എന്നിട്ട്, പെട്ടെന്ന് തണുത്ത വെള്ളം പണ്ഡിതന്റെ മേൽ ഒഴിച്ചിട്ട് അയാൾ ഒളിച്ചു. അന്നേരം, ഞെട്ടി ഉണർന്ന പണ്ഡിതൻ ദേഷ്യപ്പെട്ടു - "ഇതെവിടെ നിന്നാണ് തണുത്ത വെള്ളം വീണത്? എന്റെ സ്വപ്നമാണോ ഇത്?"

ഈ പറഞ്ഞത് ഗുജറാത്തി ഭാഷയിലായിരുന്നു. അടുത്ത രാജസദസ്സിൽ ബീർബൽ, പണ്ഡിതനൊരു ഗുജറാത്തിയെന്ന് പറഞ്ഞു. സത്യമാണെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ബീർബൽ പ്രയോഗിച്ച സൂത്രം അറിഞ്ഞ് രാജാവിന് ഏറെ സന്തോഷമായി.

Written by Binoy Thomas, Malayalam eBooks-937 - Birbal stories - 19. PDF -https://drive.google.com/file/d/1Agow_ZgLpW0dIlcpT03xZq2OSEn3tZLo/view?usp=drivesdk

Comments